മധുരൈ: മധുരൈയിലെ തിരുപ്പറംകുണ്ഡ്രം മലയിൽ വിളക്ക് തെളിക്കാൻ അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവച്ച് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച്. വിളക്ക് കൊളുത്തുന്നത് പ്രദേശത്തെ സമാധാനത്തിന് ഭംഗം വരുത്തുമെന്ന ഡിഎംകെ സർക്കാരിന്റെ വാദം പരിഹാസ്യമാണെന്ന് കോടതി കുറ്റപ്പെടുത്തി.
വിളക്ക് തെളിക്കുന്ന കൽത്തൂൺ സ്ഥിതിചെയ്യുന്ന സ്ഥലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റേതാണെന്ന് ജസ്റ്റീസുമാരായ ജി. ജയചന്ദ്രനും കെ.കെ. രാമകൃഷ്ണനുമടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.
കൽത്തൂണിൽ വർഷത്തിൽ ഒരു പ്രത്യേക ദിവസം വിളക്ക് കൊളുത്താൻ അനുവദിക്കുന്നത് പൊതുസമാധാനത്തിന് ഭംഗം വരുത്തുമെന്ന ഭരണകൂടത്തിന്റെ ഭയം പരിഹാസ്യവും വിശ്വസിക്കാൻ പ്രയാസവുമാണ്.
അത്തരമൊരു അസ്വസ്ഥത സംസ്ഥാനം സ്പോൺസർ ചെയ്താൽ മാത്രമേ സംഭവിക്കൂ. ഒരു സംസ്ഥാനവും അവരുടെ രാഷ്ട്രീയ അജൻഡ നടപ്പാക്കാൻ ആ നിലയിലേക്കു താഴരുതെന്നും കോടതി പറഞ്ഞു. എന്നാൽ വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ പോകുമെന്ന് തമിഴ്നാട് സർക്കാർ സൂചിപ്പിച്ചു.
തിരുപ്പറംകുണ്ഡ്രം കുന്നിൻമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു തമിഴ് പാർട്ടി നേതാവ് രാമ രവികുമാറാണ് കോടതിയെ സമീപിച്ചത്. കോടതി അനുമതി നൽകിയെങ്കിലും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാമെന്നു ചൂണ്ടിക്കാട്ടി സർക്കാർ ഉത്തരവ് നടപ്പാക്കിയില്ല.